ലണ്ടൻ : യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച മുന്നൂറോളം വിമാന സർവ്വീസുകൾ റദ്ദാക്കി. കൂടാതെ, നൂറുകണക്കിന് സർവ്വീസുകൾ വൈകുകയും ചെയ്തു. ഏകദേശം 300 സർവ്വീസുകൾ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ‘ഫ്ലൈറ്റ്റഡാർ 24’ അറിയിച്ചു.

ഫ്ലൈറ്റ് പ്രൊസസിങ് സിസ്റ്റത്തിലാണ് സാങ്കേതിക പ്രശ്നം നേരിട്ടതെന്ന് യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവ്വീസസ് അറിയിച്ചു. എഞ്ചിനീയർമാരുടെ തീവ്രമായ പരിശ്രമത്തിൻ്റെ ഫലമായി തകരാർ
പരിഹരിച്ചതായി അധികൃതർ പിന്നീട് അറിയിച്ചു. വ്യോമപാത അടച്ചില്ലെങ്കിലും സർവ്വീസുകൾ പൂർവ്വസ്ഥിതിയിലാകാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, കെ.എൽ.എം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവ്വീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.
ലണ്ടനിലെ ഹിത്രൂ, ഗാറ്റ്വിക്, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി എയർപോർട്ടുകൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, എഡിൻബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തടസ്സം നേരിട്ടു. ഹിത്രൂവിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളെയാണ് കൂടുതൽ ബാധിച്ചത്. തടസ്സങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യഥാർത്ഥ സർവ്വീസ് സമയം കമ്പനികളുമായി ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
