ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനപ്പുറം മറ്റൊരു സുപ്രധാന തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ (ടാസ്മാക്) ഉടൻ അടച്ചുപൂട്ടാൻ ചൊവ്വാഴ്ച ഉത്തരവിട്ടു.
ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ ടാസ്മാക് ഔട്ട്‌ലെറ്റുകളും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടാനാണ് അധികൃതർക്ക് നൽകിയ നിർദ്ദേശം. ജനവാസമേഖലകളിലും സെൻസിറ്റീവ് പൊതുവിടങ്ങളിലും മദ്യം ലഭ്യമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള വലിയ സാമൂഹിക പരിഷ്കരണ നടപടിയായിട്ടാണ് പുതിയ സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്.
തമിഴ്‌നാട് സർക്കാരിന്റെ കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് ആകെ 4,765 ടാസ്മാക് മദ്യവിൽപ്പന ശാലകളാണുള്ളത്. പൂട്ടാൻ നിർദ്ദേശിച്ച 717 കടകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികിലും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് അടുത്തും പ്രവർത്തിക്കുന്നവയാണ്.
അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിജയ് കൈക്കൊണ്ട ഈ നയം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. 51-കാരനായ നടൻ-രാഷ്ട്രീയ നേതാവ് കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെ കോൺഗ്രസ്, ഇടത് പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് തമിഴ്‌നാട് ചരിത്രത്തിലെ ആദ്യ സഖ്യകക്ഷി സർക്കാർ രൂപീകരിച്ചത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കും സ്ത്രീസുരക്ഷയും മുൻനിത്തി പ്രത്യേക സേനക്കും ജോസഫ് വിജയ് അംഗീകാരം നൽകിയിരുന്നു. മദ്യശാലകൾ പൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെ മയക്കുമരുന്ന് ഭീഷണി നേരിടാൻ എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ യൂണിറ്റുകൾ സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം തന്റെ രാഷ്ട്രീയ എതിരാളികളായ ഡിഎംകെയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. 2021-2026 കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് രാജിവെച്ചതോടെ നിലവിൽ നിയമസഭയിൽ ടിവികെയ്ക്ക് 107 സീറ്റുകളാണുള്ളത്. കോൺഗ്രസ്, വിസികെ, ഐയുഎംഎൽ, ഇടത് പാർട്ടികൾ എന്നിവരിൽ നിന്നുള്ള 13 എംഎൽഎമാരുടെ പിന്തുണയും സർക്കാരിനുണ്ട്. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായുള്ള വിശ്വാസ വോട്ടെടുപ്പിനെ വിജയ് ഉടൻ നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
