തിരുവനന്തപുരം : ലിംഗപദവി പ്രകടിപ്പിക്കാത്ത കുട്ടികളെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്റർ ഗോപിശങ്കർ മധുരൈ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഓഫീസ് സന്ദർശിക്കവെയാണ് അദ്ദേഹം ഈ പ്രശ്നം ചൂണ്ടിക്കാട്ടിയത്. ജിഎൻസിസി (Gender Non Confirming Children) എന്ന വിഭാഗത്തിൽ പെടുന്ന കുട്ടികളെ ഉടനെത്തന്നെ ട്രാൻസ്ജെൻഡർ ആയി പരിഗണിക്കുന്നത് സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്പെഷ്യൽ മോണിറ്ററുടെ ഈ പ്രതികരണം.
ജിഎൻസിസി വിഭാഗക്കാരെ ട്രാൻസ്ജെൻഡർ എന്ന് മുദ്രകുത്തുന്നതിന് പകരം ഡിഎസ്ഡി ( Differences of Sex Development ) എന്ന രീതിയിൽ സമീപിക്കണമെന്ന് ഗോപി ശങ്കർ പറഞ്ഞു. ഇക്കാര്യത്തിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണം. ഇത്തരത്തിൽ ജനിതക വ്യതിയാനമുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷൻ പ്രത്യേകമായി നടപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎന്‍സിസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായവും പ്രത്യേക ഷെൽട്ടർ ഹോമുകളും ജനിറ്റിക്കൽ കൗൺസിലിങ്ങും നൽകണം. അവർക്ക് നേരെയുള്ള ബാലാവകാശ ലംഘനങ്ങൾ അതീവ ഗൗരവമായി കാണണം. ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും ഗോപിശങ്കർ മധുരൈ വ്യക്തമാക്കി.
