കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം ബാധിതയായ 11 വയസ്സുകാരിക്ക് കരുതലായി ഹൈക്കോടതി. ജൂലൈ 18-ന് ജഡ്ജിമാർ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ മിടുക്കിയായ പെൺകുട്ടിയെ കണ്ടിരുന്നു. പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ അമിക്കസ്‌ക്യൂറി രാംകുമാർ നമ്പ്യാരും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി കോടതി സ്വമേധയാ എടുത്ത കേസിനെ തുടർന്നായിരുന്നു ജഡ്ജിമാർ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചത്.
പെൺകുട്ടിയുടെ പഠനത്തിന് പ്രൈവറ്റ് ഇൻസ്ട്രക്ടറെ രണ്ടാഴ്ചയ്ക്കകം ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്
ഉത്തരവിട്ടു. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനും സാമൂഹികനീതിവകുപ്പ് ഡയറക്ടർക്കുമാണ് നിർദ്ദേശം. കുട്ടിയുടെ വ്യക്തിവിവരം രഹസ്യമായി സൂക്ഷിക്കാനും
മാനസിക ഉല്ലാസത്തിനായി വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കണമെന്നും
നിർദ്ദേശമുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കോടതിയുടെ സന്ദർശനവേളയിൽ സാമൂഹികനീതിവകുപ്പ് സെക്രട്ടറി നൽകിയ ഉറപ്പ് പാലിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ നാലിന് കോടതി വീണ്ടും പരിഗണിക്കും.
