തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി, തൃശൂർ, കണ്ണൂർ, ആലപ്പുഴ എന്നിവടങ്ങളിലെ മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വിദ്യാർത്ഥികൾ
പിരിഞ്ഞുപോവാൻ തയ്യാറായില്ല. പല ജില്ലകളിലും പോലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് മാറ്റിയത്.
രാജ്യ വ്യാപകമായി രാജ്ഭവനകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. ബാരിക്കേഡ് ചാടിയ പ്രവത്തകർ പോലീസുമായി വാക്കേറ്റം ഉണ്ടായി. ചാടി കടന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസലേക്ക് ആയിരുന്നു മാർച്ച് നടന്നത്.
തൃശൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ കണ്ണൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.
അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പറഞ്ഞു. 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിമിനൽ കുറ്റങ്ങളാണ് അരങ്ങേറുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
