തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനിലക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയർന്ന ചൂട് പ്രതീക്ഷിക്കുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിയ്ക്കുന്നു.
സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ ഇവിടുത്തെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ്.
സംസ്ഥാനത്ത് യു വി ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി ഉയർന്നിട്ടുണ്ട്. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് ഭീഷണിയാകുന്നത്. ഇതോടൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർദ്ധിപ്പിക്കുന്നുണ്ട്.
ജാഗ്രതാ നിർദ്ദേശം ഇങ്ങനെ –
പകൽ 11 മുതല്‍ 3 വരെ ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.
പരമാവധി ശുദ്ധജലം കുടിക്കുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
പഴം പച്ചക്കറി എന്നിവ ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
മാർക്കറ്റ്, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപ്പിടുത്തം വർദ്ധിക്കാനും വ്യാപിക്കാനും സാദ്ധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും ജാഗ്രത പാലിക്കുക.
ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വനം വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം.
