ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ നാലുനില ഹോസ്റ്റൽ കെട്ടിടം പൂർണ്ണമായി തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെ പുറത്തെടുത്തു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ദുരന്തം നടന്നയുടൻ പ്രദേശവാസികളും ദൃക്സാക്ഷികളും കൈകോർത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കൈകളും ലഭ്യമായ ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് കോൺക്രീറ്റ് കഷ്ണങ്ങൾ നീക്കി ആളുകളെ കണ്ടെത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം നല്‍കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച ആയതിനാല്‍ ഭൂരിഭാഗം പേരും കെട്ടിടത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സല്‍ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമാ സർവീസസ് (സിഎടിഎസ്), സിവിൽ ഡിഫൻസ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് രേഖാ ഗുപ്ത എക്‌സിലൂടെ അറിയിച്ചു. മുൻകരുതലെന്ന നിലയിൽ സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
