[Photo Courtesy : Sun News/X]
ചെന്നൈ : തമിഴ്നാട്ടിൽ ഭരണമുന്നണിയായ തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയെ പട്ടാപ്പകൽ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. ടിവികെ പ്രവർത്തകനായ കണ്ണൻ ആണ് കൊല്ലപ്പെട്ടത്. ബസന്ത് നഗറിലാണ്
സംഭവം നടന്നത്. അക്രമിസംഘം കണ്ണനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നുള്ള നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായി രൂപീകരിച്ച മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ ഇതിനകം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കണ്ണൻ മുൻപും കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അടുത്ത കാലത്തായി ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തേക്ക് കടന്നിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ കുടിപ്പകയോ മുൻ ക്രിമിനൽ ഇടപാടുകളിലെ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചാണോ ആക്രമണം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി വിജയ് നാളെ നിയമസഭയിൽ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാനിരിക്കെ, തലസ്ഥാനത്ത് തന്നെ ടിവികെ പ്രമുഖനെ ഓടിച്ചിട്ട് വെട്ടിക്കൊന്ന സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് പോലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത സ്ഥിതിയാണെന്നും നടുറോഡിലെ ഇത്തരം അക്രമങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വം തന്നെ ചോദ്യചിഹ്നമാക്കി മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
