കൊച്ചി : ലൈംഗികാതിക്രമകേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതിനോ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. കേസിൽ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം തയ്യാറാക്കുന്നതിൻ്റെ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.
അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. ജില്ല വിട്ട് പുറത്ത് പോകണമെന്നടക്കമുള്ള ആവശ്യം കോടതിയില്‍ ഉന്നയിച്ചേക്കും. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗികാതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് ഉപാധികളോടെ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
