[Photo Courtesy : ECI & PTI/X]
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെയുള്ള 294 സീറ്റുകളിൽ 142 മണ്ഡലങ്ങളാണ് ബുധനാഴ്ച വിധി എഴുതുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി വരെയായപ്പോഴേക്കും 39.97 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും കേന്ദ്രാധികാരമുള്ള ബിജെപിയും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് ബംഗാളിൽ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 93.17 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ, രണ്ടാം ഘട്ടത്തിലും വോട്ടർമാരുടെ നീണ്ട നിരയാണ് പോളിംഗ് ബൂത്തുകളിൽ കാണപ്പെടുന്നത്.
അതേസമയം തന്നെ, വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ പലയിടങ്ങളിലും അക്രമ പരമ്പരകൾ അരങ്ങേറുന്നതായാണ് വിവരം. നാദിയ ജില്ലയിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചതായി ആരോപണമുയർന്നു. ആയുധങ്ങളുമായെത്തിയ 15-ലധികം പേർ തന്നെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചതായി പരിക്കേറ്റ ഏജന്റ് പറഞ്ഞു. നാദിയയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പ് ഓഫീസ് തകർത്തതായും പറയുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഐഎസ്എഫ് (ISF) ഏജന്റിനെ ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി.
ഹൗറയിലെ ബാലി മണ്ഡലത്തിൽ ഇവിഎം (EVM) തകരാറിലായതിനെത്തുടർന്ന് വോട്ടർമാർ പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രസേന ഇടപെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 23-ന് വടക്കൻ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ബംഗാൾ കഴിഞ്ഞ 15 വർഷമായി തൃണമൂലിന്റെ ഉരുക്കുകോട്ടയാണ്. കൊൽക്കത്ത, ഹൗറ, നോർത്ത്-സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി തുടങ്ങിയ ജില്ലകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ 77 സീറ്റുകളിൽ വെറും 18 എണ്ണം മാത്രമാണ് ഈ മേഖലയിൽ നിന്ന് ലഭിച്ചത്. അത് നേരിടാൻ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ അണിനിരത്തി വലിയ പ്രചാരണമാണ് ബിജെപി ദക്ഷിണ ബംഗാളിൽ നടത്തിയത്.
ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ഭവാനിപൂരിലാണ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ മത്സരം. 2021-ൽ നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച ചരിത്രമുള്ളയാളാണ് സുവേന്ദു അധികാരി.
തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ നടന്ന കൂട്ടമായ പേര് വെട്ടിമാറ്റലുകൾ ഈ ഘട്ടത്തിൽ വലിയ വിവാദമായിട്ടുണ്ട്. നോർത്ത് 24 പർഗാനാസിൽ 12.6 ലക്ഷവും സൗത്ത് 24 പർഗാനാസിൽ 10.91 ലക്ഷവും പേരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കൊൽക്കത്തയിൽ മാത്രം ഏഴ് ലക്ഷത്തോളം പേരെ ഒഴിവാക്കിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണം എന്നത് ഫലത്തെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയാഭിപ്രായം.
