ടോക്കിയോ: ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ജപ്പാനിലെ തെക്കൻ ഇബരാക്കി പ്രിഫെക്ചറിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. 30 ലധികം പേർക്ക് പരിക്കേറ്റതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സുനാമി മുന്നറിയിപ്പുകൾ ഇതുവരെ നൽകിയിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്താൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി സനേ തകായിച്ചി അറിയിച്ചു
ജപ്പാന്റെ തെക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ പ്രദേശത്ത് 7.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായതിന് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ഭൂചലനം ഉണ്ടായത്. 7.1 തീവ്രതയുള്ള ഭൂചലനത്തിൽ 38 പേർ കൊല്ലപ്പെടുകയും 364 പേർക്ക് പരിക്കേൽക്കുകയും 1,500ലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000ത്തോളം കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ഞായറാഴ്ച ഉണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകളിൽ അടിയന്തര അലേർട്ടുകൾ നൽകിയിരുന്നു.
ശക്തമായ ഭൂചലനം മേഖലയിലുടനീളമുള്ള ഗതാഗതത്തെയും തടസ്സപ്പെടുത്തി. ടോക്കിയോ, നരിറ്റ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളും വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ചില പ്രാദേശിക സർവീസുകളും വൈകിയതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പലയിടത്തും ട്രെയിനുകൾ സർവ്വീസുകൾ നിർത്തിവെച്ചു.
ഭൂചലനം നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. ടോക്കിയോയിലെ കോട്ടോ വാർഡിൽ ഭൂഗർഭ ജല പൈപ്പ് പൊട്ടി. അറ്റകുറ്റപ്പണികൾക്ക് ശേഷം ചോർച്ച നിർത്തുന്നതിന് മുൻപ് റോഡിന്റെ ഒരു ഭാഗം വെള്ളത്തിലായി. ടോക്കിയോയിലെ ഏകദേശം 460 വീടുകളിൽ വൈദ്യുതി നിലച്ചു. രാവിലെയോടെ പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ഭൂചലനം ഉണ്ടായെങ്കിലും രാജ്യത്തെ ആണവ നിലയങ്ങൾക്കോ ആണവ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന മറ്റ് സൗകര്യങ്ങളിലോ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു.
