ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പിൻവലിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് തയ്യാറെടുക്കുന്നത്. തുടർസമരങ്ങൾക്കായി തയ്യാറെടുക്കാൻ വിദ്യാർഥികളോടും യുവാക്കളോടും സിജെപി ആഹ്വാനം ചെയ്തു.
അടുത്തഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാൻ തിങ്കളാഴ്ച സിജെപിയുടെ ദേശീയ പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. സമരം പിൻവലിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഔദ്യോഗികമായി അറിയിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്നും സിജെപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും അതിന്റെ പട്ടിക സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. അതേസമയം തന്നെ ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി എടുക്കുകയും ചെയ്തിരുന്നു. ബിഹാറില്‍ തേജ് പ്രതാപ് യാദവുള്‍പ്പെടെ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സമരക്കാര്‍ക്കെതിരെ ഡല്‍ഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്.
സർക്കാർ രാജ്യത്തെ യുവതലമുറയെ ചതിക്കുകയാണെന്ന് സംഘടനയുടെ കോ-കൺവീനർ സൗരവ് ദാസും നിയമകാര്യ മേധാവി രത്‌ന സിങ്ങും ആരോപിച്ചു. വാഗ്ദാനങ്ങൾ അട്ടിമറിക്കാനോ വൈകിപ്പിക്കാനോ ശ്രമിച്ചാൽ അത് വിശ്വാസവഞ്ചനയായി കണക്കാക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപകമായി ശക്തമായ സമാധാനപരമായ സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.
