കൊൽക്കത്ത : ദുർഗ്ഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരി. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അദ്ദേഹം വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ കഴിച്ചു. കാളീഘട്ട് ക്ഷേത്രത്തിലെ പ്രസാദമായ ‘ഭോഗ്’ ആണ് ബംഗാൾ മുഖ്യമന്ത്രി കഴിച്ചത്.
ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നുമാണ് നേരത്തേ ബാഗേശ്വർ ബാബ ആഹ്വാനം ചെയ്തത്. ബാഗേശ്വർ ബാബയുടെ ഈ പ്രസ്താവന ബംഗാളികളുടെ സാംസ്‌ക്കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെ പ്രതിരോധത്തിലായ ബിജെപിക്ക് വേണ്ടി ബാബയുടെ പ്രസ്താവന തള്ളി സംസ്ഥാന അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യ തന്നെ രംഗത്തിറങ്ങി.
ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ‘ഭോഗി’ൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. ഇതോടെ വിവാദങ്ങൾ അവസാനിക്കണമെന്ന് ബംഗാൾ ബിജെപി ആവശ്യപ്പെട്ടു.
