Tuesday, August 11, 2026

അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപീകരിയ്ക്കുന്നതിൽ പങ്കാളിയായ ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസിൻ്റെ പടിയിറങ്ങുന്നു

Date:

[Photo Courtesy : X]

വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് വഴിതെളിച്ച ഏറ്റവും പ്രമുഖ വ്യക്തികളിൽ ഒരാളായ ഇന്ത്യൻ-അമേരിക്കൻ സാങ്കേതിക ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണൻ വൈറ്റ് ഹൗസ് വിടുകയാണ്. കഴിഞ്ഞ 18 മാസമായി അമേരിക്കയുടെ എ.ഐ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ  പങ്കാളിയായിരുന്ന അദ്ദേഹം ജൂൺ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും നിക്ഷേപകനുമായ ശ്രീറാം കൃഷ്ണൻ വാഷിംഗ്ടണിലെ സാങ്കേതികവിദ്യ-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാനായി പ്രവർത്തനം തുടരുമെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ആഗോള എ.ഐ രംഗത്ത് രാജ്യത്തിന് കൈവരിക്കാനായ മുന്നേറ്റത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അദ്ദേഹം നന്ദിയും അറിയിച്ചു.

‘അമേരിക്കൻ എഐ ആക്ഷൻ പ്ലാൻ’ രൂപീകരിക്കുന്നതിലും അത് പ്രസിദ്ധീകരിക്കുന്നതിലുമുള്ള തന്റെ പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു.  കൂടാതെ, ആഗോളതലത്തിൽ യു.എസ് സാങ്കേതിക ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി എഐ ആക്സിലറേഷൻ പാർട്ണർഷിപ്പുകൾ രൂപകൽപ്പന ചെയ്യുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള നാഷണൽ എഐ പോളിസി ഫ്രെയിംവർക്ക് എക്സിക്യൂട്ടീവ് ഓർഡറിൽ പ്രവർത്തിക്കുക, ഫ്രാൻസും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര ഫോറങ്ങളിലും ഉച്ചകോടികളിലും അമേരിക്കൻ എഐ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുക എന്നിവയും തന്റെ നേട്ടങ്ങളായി അദ്ദേഹം എടുത്തുകാണിച്ചു.

തന്റെ അടുത്ത സംരംഭത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, ദീർഘകാല എഐ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭരണകൂടത്തിൽ തനിക്ക് പിന്തുണ നൽകിയ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, പ്രമുഖ സംരംഭകൻ ഇലോൺ മസ്ക് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും നന്ദി അറിയിച്ചു. തന്റെ ഭാര്യയും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും സംരംഭകയുമായ ആരതി രാമമൂർത്തിക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

“ഈ യാത്ര ജീവിതത്തിലെ വലിയൊരു ഭാഗ്യമായിരുന്നു. ഈ രാജ്യം എത്രമാത്രം സവിശേഷമാണെന്നും നമുക്ക് കഴിയുന്ന രീതിയിൽ നമ്മളെയെല്ലാം ഇതിലേക്ക് സംഭാവന ചെയ്യാൻ ഇത് എങ്ങനെ പ്രേരിപ്പിക്കുന്നുവെന്നും എനിക്ക് മനസ്സിലാക്കി തന്നു. ഞാനും അത് തന്നെ തുടർന്നും ചെയ്യാൻ പദ്ധതിയിടുന്നു.” – പോസ്റ്റ് ഇങ്ങനെ അവസാനിപ്പിക്കുന്നു.

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...