.
ന്യൂഡൽഹി : ഗാർഹിക പാചക വാതക വില വീണ്ടും കൂടി. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവാണിത്. മാർച്ച് 7 ന് സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരും. സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്. ഇറാൻ യുദ്ധ പ്രതിസന്ധിയാണ് വർദ്ധനവിന് കാരണമെന്നാണ് പറയപ്പെടുന്നത്.
ജൂൺ 7 മുതൽ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുൻകാല വർദ്ധനവ് ആഭ്യന്തര എൽപിജി വിൽപ്പനയിലെ നഷ്ടം ഭാഗികമായി മാത്രമെ നികത്തുന്നുള്ളൂവെന്നാണ് വാദം. സമീപകാല മാറ്റത്തിന് മുമ്പ്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾക്ക് വിൽക്കുന്ന എൽപിജി സിലിണ്ടറിന് ഏകദേശം ₹703 നഷ്ടമുണ്ടായിരുന്നു.
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും ജൂൺ 1 ന് വർദ്ധിപ്പിച്ചിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 42 രൂപയാണ് വർദ്ധിച്ചത്. ഇപ്പോൾ അത് ₹3,113.50 ആയി. കൊൽക്കത്തയിൽ വില 53.50 രൂപ വർദ്ധിച്ച് ₹3,255.50 ആയി. ഒപ്പം, ചെറുകിട ബിസിനസുകളും പൗരന്മാരും ഉപയോഗിക്കുന്ന 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറിന്റെ വിലയും 11 രൂപ വർദ്ധിപ്പിച്ചു. ഡൽഹിയിൽ ഈ ചെറിയ സിലിണ്ടറിന് ഇപ്പോൾ ₹821.50 ആണ്.
