മുംബൈ : ചെക്ക് കേസിൽ പാലാ എംഎൽഎ. മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരം നൽകാനും വിധി. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധി. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രവാസി മലയാളിയും വ്യവസായിയുമായ ദിനേശ് മേനോൻ്റെ പരാതിയിലാണ് നടപടി. തടവ് ശിക്ഷ ഒരു വർഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.
എന്നാൽ വിധിയിൽ പ്രതികരിച്ച മാണി സി കാപ്പന്‍, തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്നും അറിയിച്ചു. തനിക്ക് എതിരായ ഗൂഢാലോചനയാണിതെന്നും ആർക്കും പണം കൊടുക്കാനില്ലെന്നും മാണി സി കാപ്പൻ പറയുന്നു.
