[Photo Courtesy : X]
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും കലുഷിതമാകുമ്പോൾ അതിൻ്റെ പരിണതഫലം ഏറെ അനുഭവിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അമേരിക്ക ഇറാനെതിരെ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം അഴിച്ചു വിടുന്നത് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ്.
കഴിഞ്ഞ ദിവസം ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായ മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇസ്രായേലിന്റെ അയൽ രാജ്യമായ ജോർദാനിലെ യുഎസ് വ്യോമതാവളത്തിന്റെ കമാൻഡ് സെന്ററും ഡ്രോൺ ഹാംഗറുകളും ആക്രമണത്തിൽ പൂർണ്ണമായും തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയയായ ഐആർഐബി സ്ഥിരീകരിച്ചു.
ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമതാവളത്തെ ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യം വെച്ചിരുന്നു. ആക്രമണത്തിൽ താവളത്തിന്റെ പ്രധാന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും MQ9 ഡ്രോൺ ഹാംഗറുകളും പൂർണ്ണമായും തകർന്നു.
അതേസമയം, തങ്ങളുടെ പ്രദേശത്തേക്ക് എത്തിയ നാല് ഇറാനിയൻ മിസൈലുകൾ ആകാശത്ത് വെച്ച് വെടിവെച്ചിട്ടതായി ജോർദാനും പറയുന്നു. മിസൈൽ വിരുദ്ധ നടപടിയിൽ സാധാരണക്കാർക്ക് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ജോർദാൻ സൈന്യത്തെ ഉദ്ധരിച്ച് ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ പെട്ര പറഞ്ഞു
തിങ്കളാഴ്ച രാവിലെ ജോർദാനെയും ബഹ്‌റൈനെയും കുവൈറ്റിനെയും ഇറാനിയൻ മിസൈലുകളുടെയും റോക്കറ്റുകളുടെയും ആക്രമണത്തിൽ തകർന്നു. യുഎസ് ആക്രമണങ്ങൾക്ക് ഇറാന്റെ പ്രതികാരം പ്രതീക്ഷിച്ച് തിങ്കളാഴ്ച ബഹ്‌റൈനിൽ മൂന്നാം തവണയും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. രാജ്യം മുഴുവൻ നിലവിൽ അതീവ ജാഗ്രതയിലാണ്.
ഇറാന്റെ ‘പ്രസ് ടിവി’ പ്രകാരം, ഇറാനിയൻ സൈന്യം യുഎസ് സൈന്യത്തിന്റെ രണ്ട് ‘ഹിമാർ’ മിസൈൽ ലോഞ്ചറുകളും കുവൈത്തിലെ അവരുടെ പ്രധാന മിസൈൽ ഡിപ്പോയും പൂർണ്ണമായും നശിപ്പിച്ചു.
ഹോർമൂസിലുണ്ടായ ആക്രമണത്തിന്റെ കാരണം വിശദീകരിച്ച് ഇറാൻ സൈന്യം ഒരു പ്രസ്താവന പുറത്തുവിട്ടിരുന്നു. “ഒമാൻ സർക്കാരിനുമേൽ തങ്ങളുടെ ഇച്ഛാശക്തി അടിച്ചേൽപ്പിച്ചുകൊണ്ട് കുറ്റവാളിയായ യുഎസ് സർക്കാർ ഇന്നലെ രാത്രി ഞങ്ങളെ വീണ്ടും പരീക്ഷിക്കാൻ ശ്രമിച്ചു. ഹോർമുസ് കടലിടുക്കിന് തെക്ക് ഒരു നിയമവിരുദ്ധ കടൽ പാത സൃഷ്ടിക്കാൻ യുഎസ് ചില കപ്പലുകളെ പ്രേരിപ്പിച്ചു. അത് നമ്മുടെ നാവികസേന നിർണായക നടപടിയിലൂടെ തടഞ്ഞു.” – ഐആർജിസി വ്യക്തമാക്കുന്നു.
അമേരിക്ക വെടിനിർത്തൽ കരാർ പരസ്യമായി ലംഘിച്ചെന്നാണ് ഇറാൻ ആരോപിക്കുന്നു. നേരത്തെ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കില്ലെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതാവസ്ഥയിലാണെന്നും അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയുമായുള്ള കരാർ നിലവിൽ പ്രതിസന്ധിയിലാണ്. അവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത് വരെ ഈ സ്ഥിതി തുടരും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ കേന്ദ്രങ്ങൾക്കുനേരെ അടുത്തിടെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളെയും ബഖായി ന്യായീകരിച്ചു. അമേരിക്കൻ താവളങ്ങൾക്ക് നേരെയുണ്ടായ നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കാനായി കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന് പിന്നാലെ സ്വിറ്റ്‌സർലൻഡിൽ ഇറാൻ-അമേരിക്കൻ പ്രതിനിധികൾ തമ്മിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ, ജൂലായ് ആറിന് ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ ഈ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടു.
