[Photo Courtesy : ANI/X]
ലഖ്‌നൗ : ഉത്തര്‍പ്രദേശിൽ സഹാറന്‍പൂർ ജില്ലാ കലക്ടറേറ്റിലെ മുസ്ലീം പള്ളിവൻ പോലീസ് സന്നാഹത്തോടെ പുലർച്ചെ പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ് പള്ളി നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്‌റങ്ദള്‍ മുന്‍ കോര്‍ഡിനേറ്ററായ വികാസ് ത്യാഗിയാണ് പരാതി നല്‍കിയിരുന്നത്. പള്ളി മാനേജുമെന്റ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളിയ കോടതി കെട്ടിടം പൊളിച്ച് നീക്കാന്‍ സെപ്റ്റംബര്‍ നാലിന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും കോടതി കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി.
അതേസമയം, പള്ളി പൊളിക്കുന്ന നടപടികള്‍ക്കിടെ പോലീസ് തന്നെ വീട്ടുതടങ്കലിലാക്കിയതായി കൈരാനയിലെ എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഇഖ്‌റ ഹസ്സന്‍ പറഞ്ഞു. പള്ളി പൊളിച്ച നടപടിക്കെതിരെ അഖിലേഷ് യാദവ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
