തിരുവനന്തപുരം : ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിൻ്റെ പേരിൽ കൊൽക്കത്ത പോലീസ് നൽകിയ പ്രതികൂല വെരിഫിക്കേഷൻ റിപ്പോർട്ടനുസരിച്ച് രാജഗോപാലിന്റെ പാസ്പോർട്ട് അപേക്ഷ തടഞ്ഞുവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളെ തുടർന്നാണ മുഖ്യമന്ത്രിയുടെ ഇടപെടൽ.

എസ്.ഐ.ആർ പ്രകാരം വോട്ടർപട്ടികയിൽ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തതാണ് പോലീസിന്റെ പ്രതികൂല റിപ്പോർട്ടിന് ആധാരമെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ഉചിതമായ അപ്പീൽ നടപടികളിലൂടെ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും എന്നാൽ പോലീസിന്റെ റിപ്പോർട്ട് പാസ്‌പോർട്ട് പുതുക്കുന്നത് വൈകാനിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്ത ഡോവർ റോഡ് 12-ലെ ഫ്ലാറ്റ് 3A-യിലെ താമസക്കാരനാണ് രാജഗോപാലെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ അപേക്ഷയുടെ ഫയൽ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത മാധ്യമപ്രവർത്തകനാണ് ആർ. രാജഗോപാലെന്നും ദി ടെലിഗ്രാഫിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന മികച്ചൊരു മാധ്യമപ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ടെന്നും സതീശൻ കത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ ഗാന്ധി സ്മാരക് നിധിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നതും പൊതുപ്രവർത്തന രംഗത്ത് ഏറെ ആദരിക്കപ്പെട്ടിരുന്നതുമായ പ്രൊഫസർ വി. രാമദാസിന്റെ മകനാണ് ആർ. രാജഗോപാലെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിക്കുന്നുണ്ട്. രാജഗോപാലിനെ ബന്ധപ്പെടാനുള്ള വിവരങ്ങളും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് എത്രയും വേഗത്തിൽ പരിഹാരം ഉറപ്പാക്കണമെന്നും സുവേന്ദു അധികാരിയോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഈ ഇടപെടലിന് പിന്തുണയുമായി ശശി തരൂർ എം.പി രംഗത്തെത്തി. ഇത്തരം കേസുകളിൽ രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകേണ്ടതുണ്ടെന്ന് തരൂർ പറഞ്ഞു. “ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയോട് നടത്തുന്ന വളരെ വിലപ്പെട്ടൊരു ഇടപെടലാണിത്. ഇത് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്നുമുള്ള മറുപടിയാകും ഇതിന് ലഭിക്കുക എന്നതിൽ സംശയമില്ല.” മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് അയച്ച കത്ത് എക്സിൽ പങ്കുവെച്ച് കൊണ്ട് ശശി തരൂർ കുറിച്ചു. ഇതുപോലുള്ള കടുത്ത അനീതി നേരിടുന്ന ഘട്ടങ്ങളിൽ ഇരകൾക്കായി ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിൽക്കണമെന്നും എങ്കിൽ മാത്രമേ നീതിപൂർവ്വമായ ഒരു പരിഹാരം വേഗത്തിൽ സാദ്ധ്യമാകൂ എന്നും തരൂർ പറഞ്ഞു.
