തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുന:സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഇഎസ്ടി ഭവന നിർമ്മാണ പദ്ധതി ലൈഫിനെ തകർക്കാനല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബജറ്റില്‍ സ്വകാര്യവത്ക്കരണത്തെ കുറിച്ച് ഒരക്ഷരം എവിടേയും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
കെഎംഎംഎൽ മിനറൽ സെക്ടറിൽ പിപിപി നീക്കം ഇടത് കാലത്താണ് ആരംഭിച്ചത്. 267-ാമത്തെ ബോർഡ് യോഗം എല്‍ഡിഎഫ് സർക്കാർ പോകുന്ന പോക്കിലായിരുന്നു. എല്ലാം ചെയ്തു വെച്ചിട്ട് ആക്ഷേപം യുഡിഎഫിനെതിരെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിനൽ കോറിഡോർ സ്വകാര്യവത്ക്കരണമല്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തം തീരുമാനിച്ചത് നിങ്ങളുടെ സർക്കാരാണ്. കെ എം എം എല്ലാണ് അതിന് നേതൃത്വം നൽകിയത്. 2026 ഫെബ്രുവരി 25 ന് ചേർന്ന കെ എം എം എൽ ഡയറക്ടർ ബോർഡാണ് ഇത് തീരുമാനിച്ചത്. വർക്ക് ഓർഡർ നൽകാനായിരുന്നു തീരുമാനം. ബജറ്റ് വന്നപ്പോൾ സർക്കാരിനെ വിമർശിച്ചു. സ്വകാര്യത്തിന്റെ ഒരു വാചകം പോലും ബജറ്റിലില്ല. ഹൈദരാബാദിലെ കമ്പനിക്കാണ് ഡീൽ നൽകിയത്. നിങ്ങളിവിടെ ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നേരെ വരുമെന്നും തെറ്റ് പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞാൽ അത് തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള താത്പ്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ തുടങ്ങുമെന്നും സതീശൻ പറഞ്ഞു.
