തിരുവനന്തപുരം : യുഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം ‘ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സപ്തംബർ 16 ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ബജറ്റിൽ പ്രഖ്യാപിച്ച 73 പദ്ധതികളുടെ നടത്തിപ്പിനായി 40-ലധികം സർക്കാർ വകുപ്പുകളെ ഒന്നിപ്പിച്ചുകൊണ്ടാണ് കോണ്‍ഫറന്‍സ് ഒരുക്കുന്നത്. വിദഗ്ധരും ഭരണനേതൃത്വവും ഒരുമിക്കുന്ന വേദി’ എന്നാണ് കോൺഫറൻസിന് സർക്കാർ നൽകുന്ന വിശേഷണം.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളെക്കുറിച്ച് കൂടിയാലോചന നടത്താനും അവ വിലയിരുത്താനും തീരുമാനം എടുക്കുന്നതിനുമുള്ള വേദിയെന്ന നിലയിലാണ് ഈ നൂതന സംവിധാനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. കോൺഫറൻസിലെ യോഗങ്ങളിൽ വെച്ച് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ചുചേര്‍ത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കും.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 40-ലധികം വകുപ്പുകളെയും 73 പദ്ധതികളെയും ഒരേകുടക്കീഴിൽ കൊണ്ടുവന്ന് വിപുലമായൊരു കർമ്മപദ്ധതി തയ്യാറാക്കുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു. ഇതിൽ ഒന്നിലധികം വകുപ്പുകൾ ഉൾപ്പെടുന്ന പദ്ധതികളെയാണ് ഈ കോൺഫറൻസ് പ്രധാനമായി പരിഗണിക്കുന്നത്. ഈ വകുപ്പുകളെയും വിദഗ്ധരെയും ഏകോപിപ്പിക്കുന്ന വേദികൾ ഇവിടെ സൃഷ്ടിക്കപ്പെടും.
അടിസ്ഥാന സൗകര്യ വികസനം , കണക്ടിവിറ്റി , തുറമുഖ-സമുദ്രാധിഷ്ഠിത വികസനം , വ്യോമഗതാഗതം , വ്യവസായ-സാമ്പത്തിക ഇടനാഴികള്‍, ഊര്‍ജ്ജവും പുന:രുപയോഗ ഊര്‍ജ്ജസ്രോതസ്സുകളും, നഗരവികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ലൈഫ് സയന്‍സസ്, ബഹിരാകാശം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ദുരന്ത നിവാരണം, ഡിജിറ്റല്‍ മേഖല, ടൂറിസം, ക്രിയേറ്റീവ് മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും.
ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകരിച്ച പൊതുചട്ടക്കൂട് രൂപപ്പെടുത്തുകയാണ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് സാദ്ധ്യതാ പഠനങ്ങള്‍, മാസ്റ്റര്‍ പ്ലാനുകള്‍, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡി പി ആര്‍) കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാനാകും. ഏറെ ആകാംക്ഷയുണർത്തുന്ന നീക്കമാണ് സർക്കാർ റീഇമാജിനിങ് കേരളത്തിലൂടെ നടത്തുന്നത്. തിരുവനന്തപുരം മെട്രോ, അതിവേഗ പാത തുടങ്ങിയ നിരവധി വികസന പദ്ധതികളാണ് സർക്കാരിന് മുന്നിലുള്ളത്.
