ന്യൂഡൽഹി : യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധിക്കുന്നത്. തീരുമാനത്തെ ‘മോദി ടാക്സ്’ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കാണ് ഫീസ് ഏർപ്പെടുത്തുന്നത്. അതേസമയം, സാധാരണ ഉപഭോക്താക്കൾ തമ്മിലുള്ള വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വ്യാപാര സ്ഥാപനങ്ങളിലെ 2000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്കാണ് പുതിയ ഫീസ് ബാധകമാകുക. പരമാവധി 0.4 ശതമാനം വരെയാണ് ഫീസ്. ഒരു ഇടപാടിന് പരമാവധി 300 രൂപ വരെയും ഈടാക്കാം.
അടുത്തമാസം 15 മുതലാണ് നിരക്ക് ഈടാക്കി തുടങ്ങുക. 75,000 രൂപയോ അതിൽ കൂടുതലോ യുപിഐയിൽ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക.
