ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ്. സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് 45ൽ നിന്ന് 25 ദിവസമാക്കി കുറച്ചു. മിഡിൽ ഈസ്റ്റ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്തായിരുന്നു ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള.
പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ് ഏർപ്പെടുത്തിയെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി പറഞ്ഞു.
നിലവിൽ നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു ബുക്കിങ് ഇടവേള. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം- പ്രകൃതിവാകത മന്ത്രാലയം നൽകിയിട്ടുണ്ട്.
നേരത്തെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഒരു വർഷം ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് ചുരുക്കിയത്.
