സമാധാന കരാറിന് ശേഷം വീണ്ടും തുടങ്ങിവെച്ച സൈനിക ഏറ്റുമുട്ടലുകൾക്ക് വിരാമമിടാൻ അമേരിക്കയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇരുവരും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാർ സംരക്ഷിക്കുന്നതിനായി പരസ്പരമുള്ള ആക്രമണങ്ങൾ നിർത്തിവെച്ച് ചൊവ്വാഴ്ച ഖത്തറിൽ ഉന്നതതല ചർച്ചകൾ നടത്താനുമാണ് ഇരുരാജ്യങ്ങളുടെയും ധാരണ.
ആക്സിയോസ് (Axios) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള സാങ്കേതിക ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ എല്ലാത്തരം സൈനിക നീക്കങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. കരാറിന്റെ വ്യാഖ്യാനങ്ങളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും പുതിയ ആക്രമണങ്ങൾ നടത്തിയതോടെ ഈ താൽക്കാലിക വെടിനിർത്തൽ പെട്ടെന്ന് തന്നെ പ്രതിസന്ധിയിലായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ വാഷിംഗ്ടണും ടെഹ്‌റാനും സമ്മതിച്ചതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിപുലമായ ചർച്ചകളുടെ ഭാഗമായി ഈ കൂടിക്കാഴ്ച ആദ്യം സ്വിറ്റ്‌സർലൻഡിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിനങ്ങളിലുണ്ടായ പുതിയ സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് നയതന്ത്രജ്ഞർ ചർച്ചകളുടെ വേദി ദോഹയിലേക്ക് മാറ്റുകയും ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിലേക്ക് മാത്രമായി അജണ്ട ചുരുക്കുകയുമായിരുന്നു. യുഎസ് സാങ്കേതിക സംഘത്തെ നയിക്കുന്ന നിക്ക് സ്റ്റുവർട്ട് ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ആസൂത്രണം ചെയ്ത ഈ നയതന്ത്ര ചർച്ചകളെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഒപ്പുവെച്ച കരാർ നടപ്പിലാക്കുന്നതിലെ പ്രധാന തടസ്സമായി മാറിയിരിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച്, ഈ ജലപാതയിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പകരമായി, ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കാൻ അമേരിക്കയും സമ്മതിച്ചിരുന്നു.
ഭാവിയിലെ ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനായി കഴിഞ്ഞ ആഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന ചർച്ചയിൽ യുഎസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) തമ്മിൽ നേരിട്ടുള്ള ഒരു സൈനിക ‘ഹോട്ട്‌ലൈൻ’ സ്ഥാപിക്കാനും കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം ഏകോപിപ്പിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ ആശയവിനിമയ സംവിധാനം പ്രവർത്തനക്ഷമമായില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഇറാൻ അധികാരികളുമായി നേരിട്ട് ഏകോപനം നടത്തണമെന്ന് ടെഹ്‌റാൻ വീണ്ടും നിർണ്ടന്ധം പിടിച്ചു. എന്നാൽ ഇത് ചർച്ചകളിൽ ഉണ്ടായ യഥാർത്ഥ ധാരണയ്ക്ക് അപ്പുറമുള്ള കാര്യമാണെന്നാണ് വാഷിംഗ്ടൺ വാദിക്കുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സൈനിക ഏറ്റുമുട്ടലുകൾക്ക് വീണ്ടും വഴിവെച്ചത്.
