(Photo courtesy: X)
വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളറിന്റെ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി. അമേരിക്കയിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളുടേയും സർവ്വകലാശാലകളുടെയും എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ വിധി.
യുഎസ് കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്രയും വലിയ തുക ഫീസായി ചുമത്താൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സൊറോക്കിൻ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഉടനടി റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.
തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും അമേരിക്കൻ കമ്പനികൾ വിദേശ പ്രതിഭകളെ ജോലിക്കെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടിലാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഈ വിധി വലിയൊരു തിരിച്ചടിയാണ്.
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് പ്രസ്തുത വിസക്ക് ഭീമമായ ഫീസ് പ്രഖ്യാപിച്ചത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിൽ നിന്നും കമ്പനികളെ നിരുത്സാഹപ്പെടുത്താനും പകരം അമേരിക്കക്കാരെ കൂടുതൽ ജോലിക്കെടുക്കാൻ പ്രേരിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. പരിഷ്ക്കരണത്തിന് മുൻപ്, ഒരു എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ഫീസ് ഏകദേശം 2,000 ഡോളർ മുതൽ 5,000 ഡോളർ വരെ മാത്രമായിരുന്നു.
ട്രംപിൻ്റെ വിവാദ നയത്തെ കോടതിയിൽ ചോദ്യം ചെയ്ത കാലിഫോർണിയ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള 20 സംസ്ഥാനങ്ങളുടെ വാദങ്ങളെ ജഡ്ജി സൊറോക്കിൻ ശരിവെച്ചു. സ്വന്തം നിലയിൽ വിസകൾക്ക് മേൽ ഇത്തരമൊരു ഫീസ് ഏർപ്പെടുത്താൻ പ്രസിഡന്റിന് നിയമപരമായ അധികാരമില്ലെന്ന് സംസ്ഥാനങ്ങൾ കോടതിയിൽ വാദിച്ചു. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ നേരിടുന്ന നിരവധി നിയമപരമായ തിരിച്ചടികളിൽ ഒന്നാണ് ഈ വിധി.
യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്, വിവിധ ബിസിനസ്സ് ഗ്രൂപ്പുകൾ, വിദേശ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന മറ്റ് തൊഴിലുടമകൾ എന്നിവരും ഈ നയത്തിനെതിരെ പ്രത്യേകം ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.
കോടതി വിധിക്കെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉടൻ തന്നെ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്.
ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യുഎസിൽ പോയി ജോലി ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്നാണ് എച്ച്-1ബി പ്രോഗ്രാം. സാങ്കേതികവിദ്യ (ടെക്നോളജി), എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ, ഫിനാൻസ് എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ ഇത് യുഎസ് കമ്പനികളെ അനുവദിക്കുന്നു. ഓരോ വർഷവും അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ ഭൂരിഭാഗവും ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക്കാണ്.
വിദഗ്ധ തൊഴിലാളികൾക്കായുള്ള യുഎസ് കുടിയേറ്റ സംവിധാനത്തിന്റെ ഒരു പ്രധാന തൂണായി എച്ച്-1ബി വിസ ഇപ്പോഴും തുടരുന്നു. ഈ പ്രോഗ്രാം വഴി പ്രതിവർഷം 65,000 വിസകളാണ് അനുവദിക്കുന്നത്. ഇതിന് പുറമെ യുഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത ബിരുദം നേടിയ അപേക്ഷകർക്കായി 20,000 വിസകൾ കൂടി അധികമായി നൽകുന്നുണ്ട്.
കുടിയേറ്റ അനുകൂല സംഘടനയായ എഫ്ഡബ്ല്യുഡി.യുഎസ് (FWD.us) നൽകുന്ന കണക്കുകൾ പ്രകാരം നിലവിൽ 7,30,000 എച്ച്-1ബി വിസ ഉടമകൾ യുഎസിൽ താമസിക്കുന്നുണ്ട്. ഒപ്പം, അവരുടെ പങ്കാളികളും കുട്ടികളും ഉൾപ്പെടെ ഏകദേശം 5,50,000 ആശ്രിതരും.
