തിരുവനന്തപുരം : പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തടസ്സപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിന്‍റെ ഭാഷയാണ്. പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്‌ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് വ്യക്തമാക്കി.
എന്നാല്‍, സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യം നിലനിൽക്കവെയാണ്, ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയത്. ഹൃദയപൂർവ്വം’ വെറുമൊരു പൊതിച്ചോർ വിതരണം മാത്രമല്ല. മനുഷ്യർക്കിടയിൽ വിഭജനത്തിൻ്റെയും ഭിന്നിപ്പിൻ്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീ നാരായണഗുരു ഉയർത്തിയ സോദരത്വേന എന്ന ആശയത്തിൻ്റെ പ്രയോഗവൽകരണവും കൂടിയാണെന്ന് സനോജ് ചൂണ്ടിക്കാട്ടി.
“ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡി വൈ എഫ് ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണ്.”- സനോജ് പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികളിൽ വർഷങ്ങളായി ഡിവൈഎഫ്ഐ നടത്തിവരുന്ന സൗജന്യ പൊതിച്ചോർ പദ്ധതിയായ ‘ഹൃദയപൂർവ്വം’ രാഷ്ട്രീയ ഭേദമില്ലാതെ വിദേശത്തു പോലും ഏറെ പ്രശംസ നേടിയിരുന്നതാണ്. എന്നാൽ ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നും പകരം ആശുപതികളിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്‍റെ തീരുമാനമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
പൊതിച്ചോറിന്‍റെ കാര്യത്തിൽ എന്തിനാണ് ശത്രുത മനോഭാവമെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനയുമായി ചർച്ച ചെയ്യണമെന്നും ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കൊടിയും ബാനറും വെക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് ഡിവൈഎഫ്ഐയുടെ ചോദ്യം.
ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ലെന്നാണ് ബിജെപിയും പറയുന്നത്. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ലെന്നും ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
