നാഗാലാൻഡിൽ കനത്ത മഴയെ തുടർന്ന് മോൺ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായ മോൺ പട്ടണത്തിൽ വീടുകൾ ഒലിച്ചുപോയി. റോഡുകൾ തകർന്നു. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു.
മോശം കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രകൃതിയും വങ്ക വെക്കാതെയാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്, ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് വെള്ളപ്പൊക്കത്തിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കാരണമായതെന്ന് നാഗാലാൻഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജോയിന്റ് സിഇഒ ജോണി റുവാങ്‌മെയ് പറഞ്ഞു. കുന്നിൻ ചരിവുകളിലെ മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തടസ്സപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ദുരിതാശ്വാസ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും മുഖ്യമന്ത്രി നെയ്ഫിയു റിയോ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നാഗാലാൻഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അസം റൈഫിൾസ് എന്നിവർ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി യാന്തുങ്കോ പാറ്റൺ ദു:ഖം രേഖപ്പെടുത്തുകയും ബന്ധപ്പെട്ട എല്ലാ അധികാരികളും തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
കനത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് താമസക്കാർ മാറി നിൽക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
