കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ അഞ്ഞൂറിനോടടുക്കുന്നു. . ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്.
ഇതിനിടെ, നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച നൽകിയ പുതിയ മുന്നറിയിപ്പിനെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ച ത്രിശൂലിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പ്രദേശത്തെ റോഡ് പുന:ർനിർമ്മാണം ഉൾപ്പെടെ എല്ലാ ജോലികളും നിർത്തിവെച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. “ഇതിലും വലിയ വെള്ളപ്പൊക്കം വരാനിരിക്കുകയാണ്, അതുകൊണ്ടാണ് എല്ലാവർക്കും ജാഗ്രതാ നിർദ്ദേശം നൽകുന്നത്”- നേപ്പാൾ പോലീസ് ഓഫീസർ പി ചൗധരി പറഞ്ഞു.

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്നാണ് നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പിന് കാരണമായത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഇത് ടിബറ്റൻ ഭാഗത്തുനിന്ന് ശക്തമായ വെള്ളമൊഴുക്കിന് വഴിവെച്ചതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയിലാണ് നേപ്പാൾ. ഇതോടൊപ്പം തന്നെ, ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായും നേപ്പാൾ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

[നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഈ ചിത്രം സഹായിക്കുന്നു. ടിബറ്റൻ ഭാഗത്ത് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു വലിയ ഹിമപാതത്തിന് കാരണമായതായും ഇത് നേപ്പാളിലെ ബൊട്ടെകോഷി നദിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതായും റിപ്പോർട്ടുകൾ പറയുന്നു. (Image Courtesy: Wheather Monitor/X)]
വീണ്ടും ദുരന്തമുഖത്ത് നിൽക്കുമ്പോഴും വിദേശ രക്ഷാപ്രവർത്ത സംഘങ്ങളുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നേപ്പാൾ. ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നേപ്പാൾ ഇത് നിരസിയ്ക്കുകയായിരുന്നു.
അതേസമയം, പുന:രധിവാസ, പുന:ർനിർമ്മാണത്തിനായി സാമ്പത്തികയായി കൂടുതൽ അന്താരാഷ്ട്ര പിന്തുണ തേടാനുള്ള ശ്രമത്തിലാണ് നേപ്പാൾ. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും വിനാശകരമായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ തീരുമാനം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന പുനരധിവാസ പാക്കേജ് തയ്യാറാക്കാൻ മന്ത്രിസഭ ധനമന്ത്രാലയത്തിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
