വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരണപ്പെട്ടു. ലാന്റിംഗിനിടെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ പ്രാദേശിക സമയം രണ്ട് മണിയോടടുത്തായിരുന്നു
ദാരുണ സംഭവം. ബോയിംഗ് 767-300 കാര്‍ഗോ വിമാനമാണ തകര്‍ന്നത്. വിമാനത്താവളത്തിന് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിലും വിമാനം ഇടിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലും നിരവധി പേര്‍ കുടുങ്ങിപ്പോയി. അഗ്‌നിശമന സേനാംഗങ്ങളെത്തി തീയും പുകയും നിയന്ത്രിച്ചു.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തില്‍ നിന്നും അധികൃതരില്‍ നിന്നും വിവരം തേടുകയാണെന്ന് ആമസോണ്‍ അധികൃതര്‍ പ്രതികരിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളുടെയും സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ലേബര്‍ ഡേ വാരാന്ത്യത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
