[Photo Courtesy : X]
ബുക്കാവു : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സ്‌കൂളുകളിലുണ്ടായ തീപ്പിടിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ മരണപ്പെട്ടതായി റിപ്പോർട്ട്. മരണപ്പെട്ടവരിൽ 19 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള പതിനേഴ് പേരുടെ നില ഗുരുതരമാണ്. കോംഗോ നഗരമായ ബുക്കാവുവിലെ കാഷെക്കെയിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ഉജാമ്മ പ്രൈമറി സ്‌കൂള്‍, ഫുരാഹ സെക്കണ്ടറി സ്‌കൂള്‍ എന്നിങ്ങനെ അടുത്തടുത്തുളള രണ്ട് സ്കൂളുകളിലാണ് തീപ്പിടിത്തമുണ്ടായത്. സ്‌കൂളുകള്‍ക്ക് പുറമെ സമീപത്തെ 300ഓളം വീടുകള്‍ക്കും തീ പടർന്നെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീപടര്‍ന്നതോടെ രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ തളര്‍ന്നുവീണു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവര്‍ കാടുതു ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചിലര്‍ അപകട സ്ഥലത്തും മറ്റു ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് സമീപത്തെ ഒരു ആശുപത്രിയിലെ നഴ്‌സ് എഎഫ്പിയോട് പറഞ്ഞു. കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പടെ പരിക്കേറ്റ അമ്പതോളം പേരാണ് ഈ ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്നാണ് ലഭ്യമായ വിവരം.
