കൊച്ചി : ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്‍മാരല്ലെന്ന പരാമർശവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഒരു ബസ് ജീവനക്കാരന്‍ കാര്‍ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തില്‍ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന അപകടപ്പാച്ചില്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇക്കാര്യത്തില്‍ പോലീസ് കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. വലിയ വാഹനങ്ങളുടെ അപകടയോട്ടത്തിൽ കാല്‍നട യാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും പരാതിപ്പെടാനുള്ള വാട്‌സ് ആപ്പ് നമ്പര്‍ വാഹനങ്ങളില്‍ പതിക്കുമെന്നടക്കം 2025ല്‍ പോലീസ് ഉറപ്പുനല്‍കിയതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ നടപടികള്‍ ഫലപ്രദമായില്ല. ബസുകള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ പേടിപ്പെടുത്താനും നഗരത്തില്‍ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.
