കൊച്ചി : തൃക്കാക്കര മോർഫിങ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതിന് പിന്നാലെയാണ് കേസിൽ അന്വേഷണം ശക്തമാക്കിയത്.
നിലവിൽ നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഗ്രൂപ്പ് അഡ്മിൻമാരെയും അതിൽ അംഗങ്ങളായവരെയും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ടെലഗ്രാം അധികൃതരിൽ നിന്ന് തൃക്കാക്കര പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച ടെലഗ്രാം ഗ്രൂപ്പിൽ ഒരു ഝാർഖണ്ഡ് ഫോൺ നമ്പർ കൂടി കണ്ടെത്തിയതോടെ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കേസിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് വീണ്ടും ടെലഗ്രാമിന് കത്ത് നൽകിയിട്ടുമുണ്ട്.
ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാക്കാനുള്ള സാദ്ധ്യതയും തൃക്കാക്കര പോലീസ് പങ്കുവെച്ചു.
തൃക്കാക്കര മോർഫിങ് കേസ് ആദ്യം ശ്രീഹരിയും തുടർന്ന് സനീഷുമാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ അശ്ലീലചിത്രങ്ങൾ നൽകാമെന്ന് പരസ്യംചെയ്താണ് സനീഷ് പ്രചാരണം നടത്തിയത്. തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയുമായിരുന്നു.
