കോട്ടയം : പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവ്വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളോടും വിയോജിപ്പുണ്ട്. ഇക്കാര്യത്തിൽ മുൻപ് നിയമസഭയിൽ തന്നെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കേണ്ടതുണ്ടെന്നും, അദ്ധ്യാപക സംഘടനകളുടെ നിലപാട് അറിഞ്ഞ ശേഷമേ മുന്നോട്ട് പോകുവെന്നും അദ്ദേഹം വ്യക്തമാക്കി.
