ജയ്പൂർ : രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി സിപിഎമ്മും ആം ആദ്മി പാർട്ടിയും. ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സിപിഎം ഭരണം പിടിച്ചെടുത്തപ്പോൾ, ബരാൻ ജില്ലയിലെ ബരാൻ മുനിസിപ്പൽ കൗൺസിലിൽ ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. , ബനേര, ബിഗോഡ്, ബിജോലിയ, അസിന്ദ്, ഗുലാബ്പുര, ഹാമിർഗഡ് എന്നീ ആറ് മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കഴിഞ്ഞത്.
ഈ ചരിത്ര വിജയത്തോടെ, വർഷങ്ങളായി എൻസിപിയും ബിജെപിയും മാറിമാറി ഭരിച്ചിരുന്ന നോഖ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം സിപിഐ (എം) പിടിച്ചെടുത്തു. ആകെ 45 വാർഡുകളുള്ള നോഖയിൽ 29 സീറ്റുകളിലും വൻ ഭൂരിപക്ഷം നേടിയാണ് സിപിഎം വിജയിച്ചത്. ഇവിടെ ബിജെപി കേവലം 13 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ മൂന്ന് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. നോഖയിൽ കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സിപിഎമ്മും പ്രാദേശിക സംഘടനയായ ‘വികാസ് മഞ്ചും’ ചേർന്നാണ് സംയുക്തമായി മത്സരരംഗത്തിറങ്ങിയത്. ഈ ജനകീയ സഖ്യത്തിലെ സ്ഥാനാർത്ഥികളെല്ലാം സിപിഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജനവിധി തേടിയത്. കർഷക-തൊഴിലാളി സമരങ്ങളിലൂടെ രാജസ്ഥാന്റെ ഗ്രാമീണ മേഖലകളിൽ സ്വാധീനമുണ്ടാക്കിയ സിപിഎമ്മിന് നഗരസഭാ ഭരണത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം എഴുതിച്ചേർക്കും.
ബരാൻ മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസിനെയും ബിജെപിയെയും നിഷ്പ്രഭമാക്കിയാണ ആം ആദ്മി പാർട്ടി വിജയം സ്വന്തമാക്കിയത്. കൗൺസിലിലെ ആകെയുള്ള 60 വാർഡുകളിൽ 31 എണ്ണത്തിലും വിജയിച്ച് എഎപി വ്യക്തമായ കേവലഭൂരിപക്ഷം നേടി. കോൺഗ്രസിന് 18 വാർഡുകളിലും ബിജെപിക്ക് ഒൻപത് വാർഡുകളിലും മാത്രമാണ് വിജയിക്കാനായത്. രണ്ട് സീറ്റുകൾ സ്വതന്ത്രർ നേടി. എഎപിയുടെ കൗൺസിലർ തന്നെ ബരാൻ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റായി ചുമതലയേൽക്കും. രാജസ്ഥാനിൽ ഇതുവരെ കാര്യമായ സംഘടനാ വേരോട്ടമില്ലാതിരുന്ന ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയത്തിൽ അതിശക്തമായ അടിത്തറ നൽകുന്നതാണ് ബരാനിലെ ഈ തിളക്കമാർന്ന വിജയം.
