തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
2025- 26 വര്‍ഷത്തിലെ ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. 2025- 26 വര്‍ഷത്തിലെ ബോണസ് 3500 രൂപയാണ് സാധാരണയായി നല്‍കുക. എന്നാല്‍ തങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി തര്‍ക്കം നിലനിന്നിരുന്നു. വിഷയത്തില്‍ പലതവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.
തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികൾ, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതർ, സര്‍വ്വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസസ് പ്രതിനിധിക ൾ എന്നിവർ പങ്കെടുത്തു. ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പുവെച്ചു.
