കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. ത്രിശൂലി 3A തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് 9 ദിവസങ്ങൾക്ക് ശേഷം ജീവനോടെ സേന രക്ഷപ്പെടുത്തിയത. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് സേനയുടെ അതിസാഹസിക രക്ഷാപ്രവർത്തനത്തിൻ്റെ ഫലമായി പുതു ജീവന്‍ ലഭിച്ചത്. ഇതിനിടയിലും തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകൾ ഉണ്ടെന്ന പ്രതീക്ഷയിലാണ് സേന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.
ഏതാണ്ട് 12 ജലവൈദ്യുത പദ്ധതികളിലായി 900ത്തോളം തൊഴിലാളികളെ കാണാതായതായാണ് വിവരം. പിന്നാലെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തുരങ്ക രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയവര്‍ നേപ്പാളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. പ്രളയത്തിൽ തൃശൂലി പ്രദേശം പൂര്‍ണ്ണമായും ഇല്ലാതായിരുന്നു. എന്നാല്‍ അവിടെ പരിശോധനയ്ക്കിടെ ടണലില്‍ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ കുഴിച്ച് തുരങ്ക മുഖം വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തുടര്‍ന്ന് ചെറിയ വിടവിലൂടെ അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് പേരെ ജീവനോടെ കണ്ടെത്തുന്നത്.
മെക്കാനിക്കല്‍ ഫോര്‍മാനാണ് രക്ഷപ്പെട്ട സഞ്ജയ് സാഹ. കബീര്‍ മഹാരാജന്‍ മെക്കാനിക്കല്‍ സൂപ്പർവൈസറും. ഒമ്പത് ദിവസമാണ് ഇവര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത്. പ്രാഥമിക വൈദ്യപരിശോധനയിൽ രണ്ടു പേരുടെയും , ആരോഗ്യസ്ഥിതി സാധാരണ രീതിയിലാണെന്നാണ് വിലയിരുത്തൽ. പ്രതിബന്ധങ്ങളെ തരണം ചെയ്തും ജീവനുകൾ രക്ഷപ്പെടുത്താൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിനൊപ്പം പ്രതീക്ഷ കൈവിടാതെ മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് നേപ്പാൾ.
