[Photo Courtesy:ANI/X]
ന്യൂഡൽഹി : ഡൽഹിയിൽ തുടരുന്ന കനത്ത മഴ ശക്തമായ കാറ്റോടുകൂടി രണ്ട് ദിവസം കൂടി നീണ്ടു നിൽക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ രാജ്യ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ താറുമാറാക്കി.നഗരത്തിലെ പല പ്രധാന റോഡുകളും വിമാനത്താവളവും വെള്ളക്കെട്ടിൽ അമർന്നു വിമാനത്താവളത്തിന്റെ ടെർമിനലിന് മൂന്നിൽ വെള്ളം കയറിയത് യാത്രക്കാരെ ശരിക്കും ദുരിതത്തിലാക്കി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
യമുനാനദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും കൂടുതൽ വെള്ളം പുറന്തള്ളുന്നതാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരാൻ കാരണം.
ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയും യമുനയും ഉൾപ്പെടെയുള്ള നദികൾ അപകടനില കവിഞ്ഞൊഴുകുകയാണ്. ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
