ന്യൂഡൽഹി : പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ നിയമത്തിൽ ഭേദഗതികൾ വരുത്തി കേന്ദ്ര സർക്കാർ. ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും 10 കോടി രൂപയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പേപ്പർ ചോർച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ഏറ്റവും കുറഞ്ഞ തടവ് നിലവിലുള്ള മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തും. ഇതിനൊപ്പം പരമാവധി പിഴ 10 കോടി രൂപയായി ഉയർത്തും. തിങ്കളാഴ്ച ബില്ലിൽ ചർച്ച നടത്തി അന്ന് തന്നെ പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെയും മത്സര പരീക്ഷകളുടെ സമഗ്രത സംരക്ഷിക്കുന്നതിന് കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ശിക്ഷാ നടപടികൾ കടുപ്പിച്ചത്. ഉടൻ തന്നെ നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ കൊണ്ടുവരുന്നതിൽ കാലതാമസം വരുത്തരുതെന്ന് പ്രധാനമന്ത്രി മോദി നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ഭാവിക്കായി സർക്കാർ സുപ്രധാന നടപടികൾ സ്വീകരിക്കുന്നുണ്ട്. പാർലമെന്ററി ചർച്ച തടയാൻ കോൺഗ്രസ് പാർട്ടി എല്ലാത്തരം തടസ്സങ്ങളും സൃഷ്ടിക്കുന്നത് തുടർന്നാൽ ഈ രാജ്യത്തെ യുവാക്കളുടെയും വാസ്തവത്തിൽ മുഴുവൻ രാജ്യത്തിന്റെയും ആഘാതം അവർ നേരിടേണ്ടിവരുമെന്ന് റിജിജു മുന്നറിയിപ്പ് നൽകി.
