[Photo Courtesy : ANI/x]
ന്യൂഡൽഹി : നീറ്റ് പേപ്പർ ചോർച്ച ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യവുമായി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ( സിജെപി ) നടത്തിവരുന്ന പ്രതിഷേധ സമരത്തെ തുടർന്ന് സുരക്ഷാ നടപടികളുടെ പേരിൽ ഡൽഹി മെട്രോ സർവ്വീസുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 18 സ്റ്റേഷനുകൾ രാവിലെ 7.30 മുതൽ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ( ഡിഎംആർസി ) വെള്ളിയാഴ്ച അറിയിച്ചു.
രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യങ്ങൾ തുടർന്നും ലഭ്യമാകുമെന്ന് ഡിഎംആർസി അറിയിച്ചു. എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ധൗള കുവാൻ മുതൽ യശോഭൂമി ദ്വാരക സെക്ടർ 25 വരെ മാത്രമെ ട്രെയിൻ സർവ്വീസുകൾ ലഭ്യമാകൂ.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് സെൻട്രൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ തുടർച്ചയായ മൂന്നാം ദിവസവും അടച്ചിട്ടതിന് പുറമെയാണ് പുതിയ പ്രഖ്യാപനം വരുന്നത്. , സുരക്ഷാ കാരണങ്ങളാൽ സ്റ്റേഷൻ അടച്ചിടൽ നടപ്പിലാക്കുകയാണെന്നും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ പ്രാബല്യത്തിൽ തുടരുമെന്നും ഡിഎംആർസി പറഞ്ഞു.
യെല്ലോ ലൈനിനെയും എയർപോർട്ട് എക്സ്പ്രസ് ലൈനിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇന്റർചേഞ്ചാണ് ഡൽഹി സ്റ്റേഷൻ, കൂടാതെ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു. ഇത് അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.
ജന്തർ മന്തറിൽ എത്തുന്നതിൽ നിന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനാണ് സ്റ്റേഷനുകൾ അടച്ചിടുന്നതെങ്കിലും ഫലത്തിൽ, ഇത് ദുരിതത്തിലാക്കുന്നത് ഓഫീസ് യാത്രക്കാർ, വിദ്യാർത്ഥികൾ, ആശുപത്രി സന്ദർശകർ, എന്നിവരെയാണ്.
