കോട്ടയം : എക്‌സൈസ് വകുപ്പ് രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വീഴ്ചവരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാർക്കെതിരെയാണ് സസ്‌പെന്‍ഷൻ നടപടി.
നിയമവിരുദ്ധമായി അതിരാവിലെ പ്രവര്‍ത്തിച്ച ബാര്‍ എക്‌സൈസിൻ്റെ മിന്നല്‍ പരിശോധനയില്‍ പൂട്ടിച്ചിരുന്നതാണ്. എന്നാൽ, വൈകുന്നേരത്തോടെ ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിയ്ക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ ബാറുകള്‍ സംസ്ഥാനത്തെ മറ്റ് ബാറുകളുടെ സമയക്രമത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ എക്‌സൈസ് മന്ത്രി എം ലിജു വിമര്‍ശിച്ചിരുന്നു. അതിരാവിലെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം മണര്‍കാട് പ്രവര്‍ത്തിക്കുന്ന രാജ് റീഗല്‍ ബാറില്‍ പുലര്‍ച്ചെ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ അഞ്ചുമണി മുതല്‍ ബാറില്‍ മദ്യ വില്പന നടത്തുന്നതായി കണ്ടെത്തുകയും അതിനെതുടര്‍ന്ന് ബാര്‍ പൂട്ടി സീല്‍ ചെയ്യുകയുമായിരുന്നു.
വൈകുന്നേരം എക്‌സൈസ് വകുപ്പിൻ്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് മന്ത്രി ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് കമ്മീഷണരോട് നിര്‍ദ്ദേശിച്ചത്. അടച്ച ബാര്‍ വീണ്ടും തുറക്കാന്‍ കാരണം എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിലയിരുത്തലിലാണ് അവർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തത്.
