തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി (സിഎംഡി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി വിഡി സതീശൻ്റെ ചേംബറിലായിരുന്നു ചടങ്ങ്.
വയോജനങ്ങളുടെ ആരോഗ്യം , സാമൂഹികം, സാമ്പത്തികം, ദൈനംദിന ജീവിതസാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് സര്‍വ്വെയുടെ ലക്ഷ്യം. വയോജനങ്ങളുടെ മുന്‍ഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരങ്ങള്‍ ഉപയോഗിക്കും.
60 വയസ്സും അതില്‍ കൂടുതലുമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3,000 ത്തോളം അഭിമുഖങ്ങള്‍ നടത്തിയാണ് സര്‍വ്വെ നടത്തുക. പ്രായവിഭാഗങ്ങള്‍ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകള്‍ (നഗരം, അര്‍ദ്ധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയൻ്റിഫിക് മള്‍ട്ടി സ്‌റ്റേജ് റാന്‍ഡം സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്.
ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാമ്പിള്‍ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റര്‍മാര്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാന്‍ഡേര്‍ഡ് സര്‍വേ ഷെഡ്യൂള്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. വയോജനങ്ങള്‍, അവരെ പരിചരിക്കുന്നവര്‍, പ്രദേശിക പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല ശില്‍പശാലയും സര്‍വ്വെയ്ക്ക് അനുബന്ധമായി നടത്തും.
വിവരശേഖരണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് വയോജന ക്ഷേമ വകുപ്പിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ്റെ സാന്നിധ്യത്തില്‍ വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ എ എസ്, മുഖ്യമന്ത്രിയുടെ ഓഫീസ് ഓണ്‍ ഡ്യൂട്ടി സെക്രട്ടറി എന്‍ എസ് കെ ഉമേഷ് ഐ എ എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ ഐ എ എസ്, സി എം ഡി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
