കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട് അദ്ധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയതായി പരാതി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അദ്ധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് രക്ഷിതാക്കൾ
ആരോപണവുമായി രംഗത്തെത്തിയത്. തലകറങ്ങി വീണ കുട്ടിയോട് സിസ്റ്റര്‍ ലിന്റോ ജോസ് ‘ചത്തില്ലേ’ എന്ന് ചോദിച്ച് ചവിട്ടിയതായും രക്ഷിതാക്കൾ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂളിൽ പ്രതിഷേധിച്ച രക്ഷിതാക്കള്‍ സിസ്റ്റര്‍ ലിന്റോയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു
രക്തത്തിലെ സോഡിയത്തിൽ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ക്കും അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ഇന്നലെ ഉച്ചയോടെ കുട്ടി തലകറങ്ങി വീഴുകയായിരുന്നു. സഹപാഠികൾ വിവരം പ്രധാന അദ്ധ്യാപകനെ അറിയിക്കാനായി മുറിയിലെത്തിയപ്പോള്‍ അവിടെ ക്ലാസ് ടീച്ചറായ ആരോപണവിധേയായ അദ്ധ്യാപികയാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ വിവരം അറിയിച്ചതിന് പിന്നാലെ വയ്യാത്ത കുട്ടി എന്ത് കൊണ്ട് നേരിട്ട് തന്നോട് വിവരം അറിയിച്ചില്ല എന്ന മറുപടിയാണ് ഇവര്‍ നല്‍കിയതെന്ന് കുട്ടികൾ ആരോപിച്ചു. തുടര്‍ന്ന് ക്ലാസിലെത്തിയ അദ്ധ്യാപിക അപ്പോഴും നിലത്ത് തന്നെ കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടിയെന്നും പറയുന്നു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അദ്ധ്യാപിക ആരോപണം നിഷേധിച്ചു. പിന്നാലെ ഇന്നാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്.
അദ്ധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കുട്ടിയെ പരിഗണിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതം അദ്ധ്യാപിക നടത്തിയെന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചതായാണ് വിവരം.
