മലപ്പുറം : കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
വൈഷണവും സഹോദരനും ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സഹോദരൻ പരിക്കേറ്റ് ചികിത്സയിലാണ്. ദേശീയപാതയില്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂരിൽ നിന്നും കോഴിക്കോട് പോകുന്ന ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന ബസ് കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്.
അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയർഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്‍റെ നടുഭാഗം രണ്ടായി പിളർന്നു.
