കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിലാക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാദ്ധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപ്പിന്റെ ചിത്രങ്ങടക്കം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
