തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ അറ്റകുറ്റപണികൾക്കൊരുങ്ങി സർക്കാർ. രാജസ്ഥാനിലെ തനാഗാജിയിലെ ജോധാവാസിലുള്ള സ്കൂളിലാണ് അറ്റകുറ്റപ്പണികൾക്ക് തുടക്കമായത്. കഴിഞ്ഞ ആഴ്ച ഡിജെപി പ്രവർത്തകർ സന്ദർശിച്ച ഒരു സ്കൂളാണിത്. സ്‌കൂളിലെ ക്ലാസ് മുറികൾ നന്നാക്കിക്കൊണ്ടിരിക്കുകയാണ്. തകർന്ന കെട്ടിടം പൊളിച്ചുമാറ്റി. ശുചിമുറികളും കളിസ്ഥലവും ഉടൻ തയ്യാറാക്കുമെന്നാണ് പറയുന്നത്.
“ഇതിനായി തന്നെയാണ് ഞങ്ങൾ പോരാടുന്നത്. സ്കൂൾ നന്നാക്കുന്നു, അതിനാൽ കുട്ടികൾക്ക് ശരിയായി പഠിക്കാൻ കഴിയും. വിവേകമുള്ളവരും ദേശസ്‌നേഹികളുമായ ആർക്കും ഞങ്ങളുടെ പ്രതിഷേധത്തെ എതിർക്കാൻ കഴിയില്ല. ഇതിൽ പ്രവർത്തിച്ചതിന് നന്ദി. പ്രദേശത്തെ മറ്റ് തകർന്ന സ്കൂളുകളും പരിശോധിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”- സിജെപി പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയുടെ ചിത്രം സിജെപി പുറത്തുവിട്ടിരുന്നു. 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം പോലും വാസ്തവം. സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിലാണ്. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകളാണെന്നും സർക്കാർ രേഖകളിൽ വ്യക്തമാകുന്നു. ഇതിൽ രണ്ടെണ്ണം വീതം ജയ്പൂരിലും അൽവാറിലും ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് എന്നിവിടങ്ങളിലുമാണ്. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല. 1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല.
സ്കൂൾ പരിശോധനക്ക് എത്തിയ സിജെപി പ്രവർത്തകർ ജയ്‌പൂരിൽ അക്രമിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച ജയ്പൂരിനടുത്തുള്ള ബഗ്രുവിലുള്ള ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു. പരിശോധനയ്ക്ക് എത്തിയ സ്‌കൂൾ പ്രവർത്തിച്ചത് കാലി തൊഴുത്തിൽ എന്നാണ് ആരോപണം. ജയ്പൂരിൽ മാത്രം 38 സ്കൂളുകൾ കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നു.
“കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- ‘എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു”-ആക്രമണത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ എക്‌സിൽ കുറിച്ചു
