വാഷിങ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഏകദേശം 18 മാസത്തെ സേവനത്തിന് ശേഷം ഓഗസ്റ്റ് അവസാനമാണ് കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുക. പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞാലും ലീവിറ്റ് മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നാണറിയുന്നത്. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ഉദ്ദേശത്തോടെയാണ് കരോലിൻ ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.
28 കാരിയായ കരോലിൻ മെയ് മാസത്തിൽ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയിരുന്നു. പ്രസവാവധിക്ക് ശേഷം അടുത്തിടെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. “മകളുടെ ജനനത്തെത്തുടർന്ന് ജോലിയിൽ തിരിച്ചെത്തിയ ശേഷം, താൻ ആഗ്രഹിക്കുന്ന അമ്മയാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നത്. പ്രസ് സെക്രട്ടറിയായുള്ള തന്റെ സേവനം ജീവിതത്തിലെ വലിയ ബഹുമതിയും സാഹസികതയുമായിരുന്നു. പ്രസിഡന്റ് നൽകിയ അവസരങ്ങൾക്ക് നന്ദിയുണ്ട്” – എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കരോലിൻ പറഞ്ഞു.
തൻ്റെ ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് കരോലിൻ എന്ന് ട്രംപ് പറഞ്ഞു. “തന്റെ ഭരണത്തിൽ അവർ ഒരു നേതാവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കരോലിൻ വൈറ്റ് ഹൗസിൽ ഒരു യഥാർത്ഥ നേതാവാണ്. 2018 മുതൽ നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി പോരാടുന്ന അത്ഭുതകരമായ ജോലി ചെയ്തിട്ടുണ്ട്. 2024ലെ നമ്മുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് കാമ്പെയ്‌ൻ ഉൾപ്പെടെ” – എന്ന് ട്രംപ് വ്യക്തമാക്കി.
ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുന്നതിനിടെ നടന്ന സുരക്ഷാ നടപടിയെച്ചൊല്ലി പരിശോധന നേരിടുന്നതിനിടെയാണ് ലീവിറ്റിന്റെ രാജി തീരുമാനം പുറത്തുവരുന്നത്. ഇറാനിയൻ വധഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും മാധ്യമപ്രവർത്തകരും ജീവനക്കാരും മറ്റൊരു വിമാനത്തിൽ തന്നെ തുടരുമ്പോൾ ട്രംപിനെ ഒരു കാറ്ററിംഗ് ട്രക്കിൽ സുരക്ഷിതനാക്കി പുറത്തെത്തിച്ചെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് അറിയാമെന്ന് ഉറപ്പാക്കുന്ന പതിവ് രീതിയിൽനിന്നുള്ള ലംഘനമാമായിരുന്നു ഈ നീക്കം.
26 വയസ്സുള്ളപ്പോൾ നിയമിതയായ കരോലിൻ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ്. വാർത്ത മാധ്യമങ്ങളുമായുള്ള വൈറ്റ് ഹൗസിന്റെ ബന്ധത്തിൽ കാര്യമായ പരിഷ്ക്കരണം വരുത്തിയ കരോലിൻ നടത്തിയത് മികച്ച പ്രവർത്തനമാണ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ്ങിനൊപ്പം പ്രവർത്തിച്ച ഇവർ പ്രസിഡന്റിനെ സമീപിക്കാൻ കഴിയുന്ന പത്രപ്രവർത്തകർക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന മാറ്റങ്ങൾ നടപ്പിലാക്കാൻ സഹായിച്ചു.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷൻ റൊട്ടേറ്റിങ് പ്രസ് പൂൾ നിർണ്ണയിക്കുന്ന പരമ്പരാഗത സംവിധാനത്തിൽ നിന്നും വൈറ്റ് ഹൗസ് മാറി. പകരം ഭരണകൂടം പോഡ്‌കാസ്റ്റുകൾ, വാർത്താക്കുറിപ്പുകൾ, പുതിയ ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി.
