ബംഗളുരു : കോണ്‍ഗ്രസിന് ഉള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാകാം കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യതയുള്ള നേതാവാണ് ജാര്‍ക്കിഹോളിയെന്നും വിജയേന്ദ്ര കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരെ ആരാണ് ഇഡിക്ക് പരാതി നല്‍കിയതെന്ന് അറിയാമെന്നും പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പങ്കുവെച്ചിട്ടുണ്ടെന്നും മന്ത്രി സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന, എന്നാല്‍ ബിജെപിക്ക് വോട്ടു ചെയ്യുന്ന അനുയായികളുള്ള വ്യക്തിയാണ് തനിക്കെതിരെ നീങ്ങിയതെന്ന് വെളിപ്പെടുത്തിയ ജാര്‍ക്കിഹോളി പക്ഷെ, കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള വ്യക്തിയാണോ തനിക്കെതിരെ നീങ്ങിയതെന്ന ചോദ്യം തള്ളിക്കളഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആര്‍ക്കും ആരെ കുറിച്ചും എന്ത് ആരോപണം ഉന്നയിച്ചും പരാതിപ്പെടാമെന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഇതുവരെയും ഒരു കാര്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല. അവരുടെ പ്രസ്താവനകളില്‍ സംശയമുണ്ട്. ആരോപണങ്ങള്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നാണ് അവര്‍ പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിദേശനിക്ഷേപം നടത്തിയെന്ന ഇഡി പ്രസ്താവനയില്‍ അത്തരമൊരു കാര്യം താന്‍ നടത്തിയിട്ടില്ലെന്നാണ് പറയാനുള്ളതെന്നും വിദേശത്ത് 40 ശതമാനം ഷെയര്‍ ഉണ്ടെന്ന രേഖ ഇഡി ഹാജരാക്കിയാല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഇടപാടുകള്‍ക്ക് ഔദ്യോഗികമായ രേഖകള്‍ ഉണ്ടാകും. താനത് നടത്താത്ത സ്ഥിതിക്ക് അങ്ങനെ ഒന്ന് എങ്ങനെ കണ്ടെത്തുമെന്നും ജാര്‍ക്കിഹോളി ചോദിച്ചു.
