മലപ്പുറം : ഗതാഗതത്തിനായി തുറന്നു കൊടുത്ത ആറുവരി ദേശീയപാതയുടെ പല സ്‌ട്രെച്ചുകളിലും സ്റ്റേജ് കാര്യേജ് ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ സർവ്വീസ് നടത്താൻ അനുവാദമില്ലെന്നിരിക്കെ, നിയമലംഘനത്തിന് കർശന നടപടിയെടുക്കേണ്ടി വരുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
പലയിടത്തും സർവ്വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതായും മോട്ടോർ വാഹനവകുപ്പ് പറയുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായുമുള്ള പരാതികളാണ് ലഭിച്ചിട്ടുള്ളത്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും ഇത്തരം വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബ്ബന്ധമായും സർവ്വീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് വകുപ്പ് അറിയിക്കുന്നു. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
