ചെന്നൈ : തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്ത് സിപിഐ(എം). ഇത്തവണ ടിവികെയും ഡിഎംകെയും പിന്തുണയ്ക്കേണ്ടന്നാണ് സംസ്ഥാന സമിതി തീരുമാനം. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുക.
ടിവികെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് പാർട്ടി തീരുമാനം. സഖ്യ യോഗം കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്നപ്പോൾ ടിവികെ മന്ത്രിമാര്‍ സിപിഐഎമ്മിനെ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. വിജയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് സിപിഐഎം പിന്തുണ നൽകിയത്. നിലവിൽ രണ്ടിട്ത്തും ഡിഎംകെയും ടിവികെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എഐഎഡിഎംകെയും ഇവിടെ മത്സര രംഗത്തുണ്ടാവും.
തൃച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കൈകൊണ്ടത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിലെ സീറ്റ് ഒഴിവ് വന്നത്. രാജിവെച്ച എംഎല്‍എമാര്‍ തന്നെയാണ് ഇവിടെ ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.
ടിവികെക്കൊപ്പം നില്‍ക്കണോ എന്നതില്‍ ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ വേണ്ടെന്ന അഭിപ്രായത്തിലേക്കാണ് സിപിഎം എത്തിയത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം വരാതിരിക്കാന്‍ വേണ്ടി മാത്രമാണ് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ടിവികെയെ പുറത്ത് നിന്ന് പിന്തുണച്ചതെന്നാണ് സിപിഎം – സിപിഐ നിലപാട്. ഇരു പാര്‍ട്ടികള്‍ക്കും രണ്ട് എംഎല്‍എമാര്‍ വീതമാണ് ഉള്ളത്
