മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകം തന്നെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ഏകീകൃത കോഡ് നടപ്പാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഷാ, മറ്റ് എൻഡിഎ സംസ്ഥാനങ്ങളിലേക്കും വൈകാതെ ഇത് വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. മതം പരിഗണിക്കാതെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ ബാധകമാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2014-ന് മുൻപുണ്ടായിരുന്ന അഴിമതി, ജാതീയത, കുടുംബരാഷ്ട്രീയം എന്നിവയിൽ നിന്ന് രാജ്യത്തെ മാറ്റിയെടുക്കാൻ തങ്ങൾക്ക് സാധിച്ചതായി ഷാ പറഞ്ഞു. പെർഫോമൻസ് അധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ രാജ്യം മാറിയിട്ടുണ്ട്. ലോക സാമ്പത്തിക രംഗത്ത് അഞ്ച് ദുർബ്ബല രാജ്യങ്ങളിൽ പെട്ടിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ ആദ്യ 5 സാമ്പത്തിക ശക്തികളിൽ ഒന്നായി മാറി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 7.8% ജിഡിപി വളർച്ച നേടിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഫസ്റ്റ്’ നയത്തിന് മുൻഗണന നൽകിക്കൊണ്ട് ശക്തമായ വിദേശ – പ്രതിരോധ നയങ്ങൾ രൂപീകരിച്ചു.
സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ‘ഓപ്പറേഷൻ സിന്ദൂർ’ തുടങ്ങിയവയിലൂടെ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് രാജ്യം സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കൽ, നക്സലിസം അടിച്ചമർത്തൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവ വഴി രാജ്യത്തിന്റെ ദീർഘകാല സുരക്ഷാ വെല്ലുവിളികൾക്ക് പരിഹാരം കണ്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ രാജ്യവ്യാപകമായി സംഘടിപ്പിക്കും. 2014-ൽ പ്രധാനമന്ത്രിയായതിനുശേഷം ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ച പ്രധാന സേവകനാണ്. നരേന്ദ്ര മോദി എന്നും അമിത് ഷാ പറഞ്ഞു. ഇത്തരത്തിൽ നീണ്ടകാലം സേവനമനുഷ്ഠിച്ച നേതാക്കൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
